ഇവരാണത്രെ കൂടുതൽ ഈ അനാഥഗ്രഹങ്ങൾ



credit: NASA

     അലഞ്ഞു നടക്കുന്നവർ എന്നാണ് planet എന്ന വാക്കിന്റെ അർത്ഥം എന്ന് പ്രൈമറി ക്ലാസുകളിലെവിടെ നിന്നോ ആണ് നാമറിഞ്ഞത്. എന്നാൽ പിന്നീട് നാമറിഞ്ഞു ഇവർ വെറുതെ അലഞ്ഞു നടക്കുന്നവരല്ല എന്നും സ്വന്തമായ വൃത്തങ്ങൾ കൃത്യ സമയം വെച്ച് പൂർത്തിയാക്കുന്നവരാണ് എന്നും.അവർക്കു നിശ്ചയിച്ച വഴികളിൽ കൂടി മാത്രമേ അവർ സഞ്ചരിക്കൂ എന്നും ഇന്ന് നമുക്കറിയാം. എങ്കിലും ഇന്നും നമ്മൾ അവരെ planets എന്നു തന്നെ വിളിച്ചു കൊണ്ടിരിക്കും. ഒരിക്കലിട്ട പേര് പിന്നീട് സ്വഭാവമറിഞ്ഞതിനു ശേഷം മാറ്റാറില്ലല്ലോ. എന്നാൽ ശരിക്കും അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളെ കുറിച്ച് കുറെ വിവരങ്ങളുമായി എത്തിയിരിക്കുന്നു ജപ്പാനിലെയും ന്യൂസിലാന്റിലെയും ഒരു സംഘം ശാസ്ത്രജ്ഞര്‍.

      ഒരു നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ കുറിച്ചാണ് നാം പഠിച്ചിട്ടുള്ളത്. എന്നാൽ സ്വന്തമായി ഒരു നക്ഷത്രം പോലുമില്ലാതെ നക്ഷത്രാന്തര സ്ഥലത്ത് അലഞ്ഞു നടക്കുന്ന പത്തിലേറെ അനാഥഗ്രഹങ്ങളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നക്ഷത്രങ്ങളെ പോലെ ഗാലക്സി കേന്ദ്രത്തെയാണ് ഇവ പ്രദക്ഷിണം ചെയ്യുന്നത്. വ്യാഴത്തെക്കാൾ വലിയ വാതകഗ്രഹങ്ങളാണിവ. ആദ്യകാലങ്ങളിൽ ഇവയെ നക്ഷത്രങ്ങളാകാൻ കഴിയാതെ പോയ തവിട്ടുകുള്ളന്മാരുടെ കൂട്ടത്തിലാണ് കൂട്ടിയിരുന്നത്. എന്നാൽ പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇവക്ക് നക്ഷത്രങ്ങളെക്കാൾ സാമ്യം ഗ്രഹങ്ങളോടാണ് എന്നാണ്. നക്ഷത്രരൂപീകരണവേളയിലാണ് ഇവ രൂപം കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ പഠനം നടത്തിയ പ്രദേശത്ത് ഒന്നോ രണ്ടോ എണ്ണം മാത്രമെ കാണാൻ കഴിയുമായിരുന്നുള്ളു. ഈ എണ്ണക്കൂടുതൽ തന്നെയാണ് ഇവ ഗ്രഹരൂപീകരണവേളയിൽ ഉണ്ടായതായിരിക്കും എന്നതിന് ഒരു തെളിവായി ശാസ്ത്രജ്നർ പറയുന്നത്. ഈ അനാഥഗ്രഹങ്ങൾ ഏതെല്ലാമോ നക്ഷത്രങ്ങളുടെ ഗ്രഹവ്യവസ്ഥയിൽ നിന്നും പുറംതള്ളപ്പെട്ടവയാണത്രെ. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് വ്യാഴത്തെക്കാൾ വലിയവയെയാണ്. എന്നാൽ ഇവയെക്കാളും എത്രയോ അധികമായിരിക്കുമത്രെ ചെറുഗ്രഹങ്ങളുടെ എണ്ണം.

      ആകാശഗംഗയുടെ മദ്ധ്യത്തിലെ ഒരു ഭാഗമാണ് Microlensing Observations in Astrophysics (MOA) എന്ന പേരിൽ അറിയപ്പെട്ട ഈ പഠനത്തിനായി തെരഞ്ഞെടുത്തത്. ഭൂമിയിൽ നിന്ന് 10,000 മുതൽ 20,000 വരെ പ്രകാശവർഷം അകലെയാണ് ഈ പ്രദേശം. ജപ്പാനിലെ ഒസാക്കാ സർവ്വകലാശാലയിലെ ഗവേഷകനായ തകാഹിരോ സുമിയും ന്യൂസിലാന്റിലെ മൗണ്ട് ജോൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പഠനം നടത്തിയത് . ഈ സർവ്വകലാശാലയിലെ 1.8 മീറ്റർ ടെലസ്കോപ്പ് ഉപയോഗിച്ച് 2006, 2007 വർഷങ്ങളിൽ നടത്തിയ നിരീക്ഷണ ഫലങ്ങൾ വിശകലനം ചെയ്ത് ഇവർ എത്തിച്ചേർന്ന നിഗമനം പ്രപഞ്ചത്തിലെ ആകെ നക്ഷത്രങ്ങളെക്കാൾ കൂടുതലായിരിക്കും അനാഥഗ്രഹങ്ങളുടെ എണ്ണം എന്നാണ്. ചിലിയിലെ 1.3 മീറ്റർ ടെലസ്കോപ് ഉപയോഗിച്ച് Optical Gravitational Lensing Experiment (OGLE) എന്ന സംഘം നടത്തിയ പഠനവും MOAയുടെ നിഗമനങ്ങളെ പിന്തുണക്കുന്നുണ്ട്.

അവലംബം: Nature

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക