ബുധൻ ചിരിക്കുന്നു

credit: NASA


     ഇപ്പോൾ ബുധൻ ചിരിക്കുകയാണ്. തന്നെ കുറിച്ചുള്ള കുറെ വിവരങ്ങൾ ഭൂമിയിലെ ജിജ്ഞാസുക്കളായ മനുഷ്യർക്ക് കൈമാറിയ സന്തോഷത്തിൽ! വിവരങ്ങളറിയാൻ വേണ്ടി ഭൂമിയിൽ നിന്നെത്തിയ സന്ദേശവാഹകനെ ബുധൻ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. ആയിരക്കണക്കിനു ഫോട്ടോകളാണ് നിരവധി വിവരങ്ങളുമായി മെസ്സഞ്ചർ(MESSENGER) വഴി ഭൂമിയിലേക്കയച്ചത്.

     കഴിഞ്ഞ മാർച്ച് 18 മുതൽ ബുധനെ വലംവെച്ചു തുടങ്ങിയ മെസ്സഞ്ചർ ഇതുവരെയും ലഭിക്കാത്ത അത്രയും കൃത്യതയുള്ള ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. കൂടാതെ ബുധോപരിതലത്തിന്റെ രാസഘടന, ടോപ്പോഗ്രാഫി, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചും നിരവധി വിവരങ്ങൾ  ലഭ്യമാക്കിക്കഴിഞ്ഞു. രാസഘടന അതിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് കുറെ കൂടി അറിവു നൽകും. ടോപോഗ്രാഫിയെയും കാന്തികക്ഷേത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ആന്തരികഘടനയെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും.

     ആദ്യമായി ബുധന്റെ ഗ്ലോബൽ വിശദാംശങ്ങൾ തയ്യാറാക്കപ്പെടാൻ പോകുകയാണെന്ന് മെസ്സഞ്ചറിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ സീൻ സോളമൻ പറഞ്ഞു. ഇതു വരെ കണ്ടെത്താത്ത പുതിയ പല വിവരങ്ങളും പുറത്തു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     ബുധനിലെ ഗർത്തങ്ങളുടെ അടിയിൽ തിളക്കമുള്ള ചില വസ്തുക്കൾ ഭൂമിയിലെ ടെലസ്കോപ് ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്നു തന്നെ കണ്ടെത്തിയിരുന്നു. വളരെ അവ്യക്തമായ ചിത്രങ്ങളായിരുന്നതിനാൽ അവയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിവായിരുന്നില്ല. മെസ്സഞ്ചർ ചിത്രങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാം.

     ആദ്യം കണക്കാക്കിയിരുന്നതിനെക്കാൾ കൂടുതൽ സൾഫറിന്റെ സാന്നിദ്ധ്യം ബുധോപരിതലത്തിൽ കണ്ടെത്തി. ഗ്രഹം രൂപം കൊണ്ട സമയത്ത് ഉണ്ടായ അഗ്നിപർവ്വതങ്ങളിലൂടെ ധാരാളം  സൾഫർ വാതകം പുറത്തു വന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. എക്സ്-റേ സ്പെക്ട്രോമീറ്റർ ലഭ്യമാക്കിയ വിവരങ്ങളിൽ നിന്നും മഗ്നീഷ്യം/സിലിക്കൺ, അലുമിനീയം/സിലിക്കൺ, കാൽസ്യം/സിലിക്കൺ അനുപാതങ്ങൾ ശരാശരിയിൽ നിന്നും വളരെ ഉയർന്ന തോതിലാണ് ബുധോപരിതലത്തിൽ എന്നു മനസ്സിലാവുന്നുണ്ട്.

      ടോപോളജി വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് ബുധന്റെ ഉത്തരാർദ്ധ ഗോളത്തെ കുറിച്ച് കൂടുതൽ അറിവുകൾ ലഭിച്ചിട്ടുണ്ട്. അധികം ഏറ്റിറക്കങ്ങളില്ലാതെ സാമാന്യം നിരപ്പായതാണത്ര ഇവിടം. രണ്ടു ദശകങ്ങൾക്കു മുമ്പ് ഭൂമിയിൽ നിന്നു നടത്തിയ നിരീക്ഷണങ്ങളിലൂടെ  ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞു കട്ടകൾ കണ്ടെത്തിയിരുന്നു. അഗാധ ഗർത്തങ്ങളിലെ സൂര്യപ്രകാശം കടന്നു ചെല്ലാത്ത ഇടങ്ങളിലാണ് ഇത് കണ്ടെത്തിയത്. മെസ്സഞ്ചറിൽ നിന്ന് ഇവയുടെ കുറച്ചുകൂടെ തെളിച്ചമുള്ള ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്.

credit: NASA



     ബുധനിൽ നിന്നു  പുറത്തു വരുന്ന ചാർജ്ജിത കണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർക്കുണ്ട്. 1974ൽ മാരിനർ 10 ആണ് ചാർജ്ജിത കണങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി നൽകിയത്. 2008ലും 2009ലും മെസ്സഞ്ചർ ബുധനു സമീപത്തു കൂടെ പറന്നപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇനി തീർച്ചയായും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു തന്നെയാണ് അവരുടെ വിശ്വാസം.

     കാത്തിരിക്കാം നമുക്ക് സൂര്യന്റെ കൈക്കുഞ്ഞിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി........

അഭിപ്രായങ്ങള്‍