പണ്ടു പണ്ട് രണ്ട് അമ്പിളിമാമൻമാരുണ്ടായിരുന്നത്രെ!!!



     ഇതൊരു മുത്തശ്ശിക്കഥയല്ല കേട്ടോ. ശാസ്ത്രജ്ഞന്മാർ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് സമർത്ഥിച്ച ഒരു ഭൂതകാല സംഭവത്തെ കുറിച്ചാണ്  പറയുന്നത്. ഏതാണ്ട് നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിക്ക് രണ്ട് ചന്ദ്രന്മാരുണ്ടായിരുന്നത്രെ. പിന്നീട് അവ കൂട്ടിയിടിച്ച് ഒന്നായതാണ് ഇന്നു നാം കാണുന്ന ചന്ദ്രൻ എന്നു വിശദീകരിക്കുന്ന ഒരു പഠനം ആഗസ്റ്റ്  4ന്റെ നാച്വർ മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

     ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശം മറുവശത്തെ അപേക്ഷിച്ച് പർവ്വതങ്ങളും ഗർത്തങ്ങളും കുറഞ്ഞ് കൂടുതൽ നിരപ്പായിരിക്കുന്നതിന്റെ കാരണം ഇതാണത്രെ. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ചൊവ്വയോളം പോന്ന ഒരു പ്രാഗ്-ഗ്രഹം ഭൂമിയിൽ വന്നിടിച്ചതിന്റെ ഫലമായി തെറിച്ചു പോയ പദാർത്ഥങ്ങൾ കൂടിച്ചേർന്നാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോൽപത്തിയെ കുറിച്ച്  അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഇങ്ങനെ തെറിച്ചു പോയ ശകലങ്ങൾ രണ്ടു ചന്ദ്രന്മാരായാണ് രൂപം കൊണ്ടത് എന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ഇതിൽ ചെറിയ ചന്ദ്രന്റെ വലിപ്പം വലിയതിന്റെ പതിമൂന്നിൽ ഒരു ഭാഗം മാത്രമായിരുന്നു.

     ബർണെ യൂണിവേഴ്‌സിറ്റിയിലെ മാർട്ടിൻ ജൂട്സി, കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ എറിക് അസ്‌ഫോഗ് എന്നിവരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. പുതിയ കണ്ടെത്തലുകൾ ചന്ദ്രനെ കുറിച്ചുള്ള നിരവധി സമസ്യകൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.

     ആകാശഗോളങ്ങളുടെ വേഗതയുമായി താരതമ്യപ്പെടുത്തിയാൽ ചെറിയ വേഗതയായ 8000k.m/h വേഗതയിലായിരുന്നു ഇവയുടെ കൂട്ടിയിടി. ഇതു കൊണ്ടു തന്നെ ആഘാത ഗർത്തങ്ങൾ രൂപം കൊള്ളുകയോ ശിലകൾ ഉരുകിച്ചേരുകയോ ഉണ്ടായില്ല. കുഞ്ഞുചന്ദ്രൻ ഇടിച്ച ഭാഗത്ത് ഇഴുകിച്ചേരുകയാണുണ്ടായത്. ഇതുകൊണ്ടാണ് ചന്ദ്രന്റെ ഇരുവശങ്ങളും ഘടനാപരമായി വ്യത്യസ്തത പുലർത്തുന്നത്. ഭൂസമീപവശം ലാവ ഉരുകിയൊലിച്ച് പരന്നതു പോലെയാണുള്ളത്. ഇവിടെ കാണുന്ന മൂലകങ്ങളും വ്യത്യസ്തമാണ്.  KREEP എന്നറിയപ്പെടുന്ന [potassium (K), rare-earth elements (REE) and phosphorus (P)] മൂലകങ്ങളാണ് ഇവിടെ സമൃദ്ധമായിട്ടുള്ളത്. എന്നാൽ കൂടുതൽ കാഠിന്യമേറിയതാണ് എതിർവശം.

     ചന്ദ്രന്റെ ഇരുവശങ്ങളും തമ്മിലുള്ള ഈ വിഭിന്നത ബഹിരാകാശയുഗം തുടങ്ങിയ കാലം മുതലുള്ള സമസ്യയാണല്ലോ എന്ന്  അത്ഭുതം കൂറിയ ഫ്രാൻസിസ് നിമ്മൊയ്ക്കുള്ള മറുപടി കൂടിയാകുന്നു ഈ വെളിപ്പെടുത്തലുകൾ.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക