വാൽനക്ഷത്രപ്പെരുമഴ- ഇവിടെയല്ല കേട്ടോ.

Image credit: NASA/JPL-Caltech

വാൽനക്ഷത്രങ്ങൾ ധാരയായി വന്നുവീഴുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. എന്തു രസമായിരിക്കും അല്ലേ! അത്തരമൊരു സംഗതി നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയിരിക്കുന്നു. ഇവിടെയൊന്നുമല്ല. അങ്ങു ദൂരെ ഏകദേശം 60 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈറ്റാ കൊർവി എന്ന നക്ഷത്രത്തിനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിലാണ് വാൽനക്ഷത്രങ്ങൾ തുടർച്ചയായി പതിച്ചു കൊണ്ടിരിക്കുന്നത്.

പണ്ട് ഭൂമിയിലും ഇതു പോലെ വാൽനക്ഷത്രങ്ങൾ പതിച്ചിരുന്നുവത്രെ. മഞ്ഞും പാറയും മാത്രമായ ഇവയിൽ നിന്നാണ് ഭൂമിയിൽ ജലവും ജീവനും വന്നത് എന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഇതിനു സമാനമായ ബോംബിങാണത്രെ ഈറ്റാ കാർവിയിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ നക്ഷത്രത്തിനു ചുറ്റും ധാരാളം ശകലിത പദാർത്ഥങ്ങൾ നിറഞ്ഞ ഒരു വലയവും കണ്ടെത്തിയിട്ടുണ്ട്. വാൽനക്ഷത്രങ്ങളുടെ ജന്മസ്ഥലമാകാം ഈ പ്രദേശം. ഇവിടെ നിന്നു വരുന്ന വാൽനക്ഷത്രങ്ങൾ, ഭൂമിയെ പോലെ ഒരു ഗ്രഹം ഈറ്റാ കൊർവിക്കുണ്ടെങ്കിൽ അതിനെ ഇടിക്കാനുള്ള സാദ്ധ്യതയും ധാരാളമുണ്ട്. ഒരു ബില്യൻ വർഷത്തെ പ്രായമാണ് ശാസ്ത്രജ്ഞർ ഇതിനു കണക്കാക്കിയിരിക്കുന്നത്. ആന്തരസൗരയൂഥത്തിലേക്ക് അതിവിദൂരഹിമഖണ്ഡങ്ങളുടെ പതനം സംഭവിച്ചതും ഇതേ കാലത്തു തന്നെയാണത്രെ.

ജ്യോതിശാസ്ത്രജ്ഞർ സ്പിറ്റ്സർ ഇൻഫ്രാറെഡ് ഡിറ്റക്റ്ററുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ഈ വാൽനക്ഷത്രങ്ങളുംടെ രാസഘടന കണ്ടെത്താനുള്ള ശ്രമത്തിലാണ്, ഐസ്, ഓർഗാനിക് വസ്തുക്കൾ, പാറ എന്നിവ ഉൾപ്പെടെ.

പ്രാഥമിക നിഗമനങ്ങളിൽ നിന്നും ഇവക്ക് 2008ൽ സുഡാനിൽ നിന്നു ലഭിച്ച ഉൽക്കാശിലയുമായി സാദൃശ്യം കണ്ടെത്തിയിട്ടുണ്ട്.

വാൽനക്ഷത്രങ്ങളുടെ റിസർവോയർ എന്നു കരുതപ്പെടുന്ന ശകലിതപദാർത്ഥങ്ങളുടെ ഒരു വലയവും ഈ നക്ഷത്രത്തിന്റെ ഗ്രഹവ്യവസ്ഥക്കു ചുറ്റും കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തെ വലയം ചെയ്തു കിടക്കുന്ന കൂയിപ്പർ ബെൽറ്റിനു സമാനമാണിത്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 150 മടങ്ങാണ് ഈറ്റാ കൊർവിയും അതിന്റെ വലയവും തമ്മിലുള്ള ദൂരം.

"ഈ പുതിയ കണ്ടെത്തൽ ഭൂമിയിൽ ജീവനും ജലവും കൊണ്ടുവരുന്നതിൽ ധൂമകേതൂവർഷം എന്തു പങ്കാണ് വഹിച്ചത് എന്നു പഠിക്കുന്നതിന് നമുക്ക്

സഹയകമാകും" ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റായ കാരി ലിസ്സെ പറഞ്ഞു.


കൂടുതലറിയാൻ:

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക