ബുധനിൽ ഗുഹകൾ കണ്ടെത്തി

Credit: NASA

നാസയുടെ മെസ്സഞ്ചർ ബഹിരാകാശപേടകം ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ചയാണ് ഈ ആഴ്ച പങ്കിട്ടത്. ബുധനിലെ വലിയ ഗുഹകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുതിയതായി കിട്ടിയിട്ടുള്ളത്. ഇത് വളരെയേറെ അത്ഭുതകരമാണ് എന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിലെ ഗവേഷകനായ ഡേവിഡ് ബ്ലിവെറ്റ് പറയുന്നത്. കാരണം ബുധനിൽ അന്തരീക്ഷമില്ലാത്തതു കൊണ്ട് ഇവിടെ കാറ്റോ മഴയോ ഉണ്ടാവാനുള്ള സാധ്യത ഒട്ടും തന്നെ ഇല്ല. അതുകൊണ്ട് ജലപാതത്താലും മറ്റും സൃഷ്ടിക്കപ്പെടുന്ന ഗഹ്വരങ്ങൾ ബുധനിൽ ഉണ്ടാവുന്നില്ല. ഭൂമിയിലെ ഗുഹകൾ പ്രധാനമായും ഇങ്ങനെ രൂപം കൊണ്ടവയാണ്. അതുകൊണ്ടുതന്നെ ബുധനിലെ ഗുഹാസൃഷ്ടിക്കു കാരണമായി വർത്തിച്ചത് മറ്റെന്തെങ്കിലുമായിരിക്കണം. അത് എന്തെന്നുള്ള കണ്ടെത്തൽ ശാസ്ത്രജ്ഞരുടെ മുന്നിലുള്ള പുതിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്.

ഈ ഗുഹകൾക്ക് 60 അടി മുതൽ രണ്ടര കി.മീറ്റർ വരെ നീളവും 60 മുതൽ 120 അടി വരെ ആഴവുമുണ്ട്. ചൊവ്വയിലും ഇതുപോലെയുള്ള ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇവയെല്ലാം ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ മഞ്ഞു പാളികൾക്കിടയിലാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ബുധനിലാവട്ടെ കടുപ്പമേറിയ പാറകളിലാണ് ഈ ഗുഹകൾ  ഉള്ളത്.

സൂര്യസാമിപ്യം കൊണ്ടുണ്ടാവുന്ന ഉയർന്ന ചൂടും സവിശേഷമായ കാലാവസ്ഥയുമാകാം ഇതിനു കാരണമെന്നാണ് ബ്ലിവെറ്റിന്റെ അഭിപ്രായം. സൾഫർ പോലെ ബാഷ്പശീലമുള്ള പദാർത്ഥങ്ങൾ സൗരോഷ്ണവും സൗരവാതവും മൂലം ഉരുകിമാറി ആ ഭാഗം ഗുഹകളായി രൂപം കൊണ്ടതായിരിക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. ബുധനിൽ ധാരാളം സൾഫർ അടങ്ങിയിട്ടുള്ളതിനുള്ള തെളിവുകൾ മെസ്സഞ്ചർ ദൗത്യത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

  1. ഇരിപ്പിടം വഴിയാണ് എത്തിയത്.
    ശാസ്ത്രം എന്നും അത്ഭുതം തന്നെ..!!

    മറുപടിഇല്ലാതാക്കൂ
  2. പുതിയ അറിവുകൾ ............. അത് മറ്റുഌഅവരിലും എത്തിക്കുന്ന തങ്കളുടെ നല്ല മനസ്സിനു ഭാവുകങ്ങൾ....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക