തൊഴിൽശാലയിൽ നിന്ന് ആകാശം തൊട്ട വനിത


മ്പതു വർഷങ്ങൾക്കു മുമ്പ് ജൂൺ 16൹ ലോകചരിത്രത്തിൽ ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറന്നുയർന്നു. അതിനു ശേഷം പല സ്ത്രീകളും ബഹിരാകാശത്തേക്ക് യാത്ര ചെയ്യുകയുണ്ടായി. എന്നാൽ ലോകചരിത്രത്തിൽ ഒരു തുണിമിൽ തൊഴിലാളി ബഹിരാകാശയാത്ര നടത്തിയ സംഭവം അതിനു ശേഷവും സംഭവിച്ചില്ല. വാലൻറീന തെരഷ്കോവ 1963ൽ ബഹിരാകാശയാത്ര നടത്തുമ്പോൾ റഷ്യയിലെ ക്രാസ്നി പെരികോപ് ടെക്സ്റ്റൈൽ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്ന അവർക്ക് 26വയസ്സുമാത്രമായിരുന്നു പ്രായം.

1937 മാർച്ച് 6൹ റഷ്യയിലെ ഒരു ചെറുപട്ടണമായ മാസ്ലെന്നികോവോയിലാണ് വാലൻറീന ജനിച്ചത്. അച്ഛൻ ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ തുണിമില്ലിലെ തൊഴിലാളിയുമായിരുന്നു. ചെറുപ്പത്തിൽ തന്നെ അവർ പാരച്യൂട്ട് ഉപയോഗിക്കാൻ പഠിച്ചിരുന്നു. അന്നത്തെ റഷ്യയിൽ ചെറുപട്ടണങ്ങളിൽ പോലും പാരച്യൂട്ട് ക്ലബ്ബുകൾ സർവ്വസാധാരണമായിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്നെ അവർ തന്റെ ആദ്യത്തെ പാരച്യൂട്ട് ചാട്ടം നടത്തിയിരുന്നു.

ആദ്യത്തെ ബഹിരാകാശയാത്രികയാവാൻ അപേക്ഷ അയച്ചവരുടെ എണ്ണം 400 ആയിരുന്നു. ഇതിൽ നിന്ന് യൂറി ഗഗാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അഞ്ചു പേരെ തെരഞ്ഞെടുത്തു. താത്യാന കുസ്നെത്‌സോവ, ഇറിന സോളൊവ്‌യോവ, സാന്നാ യോർക്കിന, വാലൻറീന പോളോമര്യോവ, വാലൻറീന തെരഷ്കോവ എന്നിവരായിരുന്നു അവർ. ഏതാനും മാസങ്ങൾ നീണ്ടുനിന്ന കഠിനപരിശീലനങ്ങൾക്കു ശേഷം ഇവരിൽ നിന്ന് വാലൻറീന പോളോമര്യോവ, വാലൻറീന തെരഷ്കോവ എന്നിവരെ തെരഞ്ഞെടുത്തു.

വോസ്ടോക് 5, 6 പേടകങ്ങളിൽ ഒന്നിനു പുറകെ ഒന്നായി വാലൻറീന തെരഷ്കോവ, വാലൻറീന പോളോമര്യോവ എന്നിവരെ അയക്കുവാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയും വോസ്ടോക് 5ൽ വലേറി ബയ്‌കോവ്സ്കി എന്ന പുരുഷസഞ്ചാരിയേയും വോസ്ടോക് 6ൽ വാലൻറീന തെരഷ്കോവയെയും അയക്കുകയാണുണ്ടായത്.

  ആദ്യം തെരഞ്ഞെടുത്ത അഞ്ചു പേരിൽ തെരഷ്കോവയൊഴിച്ച് ബാക്കി നാലുപേരും ബിരുദപഠനവും സാങ്കേതികവിദ്യാഭ്യാസവും നേടിയവരായിരുന്നു. എന്നിട്ടും അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റായ നികിത ക്രൂഷ്ചേവിന്റെ താൽപര്യപ്രകാരമാണത്രെ രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ച ട്രാക്റ്റർ ഡ്രൈവറുടെ പുത്രിയെ തന്നെ തെരഞ്ഞെടുത്തത്. അങ്ങനെ വാലൻറീന തെരഷ്കോവയുടെ രണ്ടു ദിവസവും 23 മണിക്കൂറും 12 മിനിറ്റും നീണ്ടു നിന്ന യാത്ര ബഹിരാകാശ ചരിത്രത്തിൽ ഇടം നേടി
 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ