എൻസിലാഡസിലെ സമുദ്രം

കടപ്പാട്: ESA
എൻസിലാഡസ് അതിലെ ജലസാന്നിദ്ധ്യം കൊണ്ട് ജ്യോതിശാസ്ത്രജ്ഞർക്ക് വളരെയധികം താൽപര്യം ജനിപ്പിച്ചു കഴിഞ്ഞു. സോഡിയം ക്ലോറൈഡിന്റെയും ജൈവകണങ്ങളുടെയും സാന്നിദ്ധ്യം ഈ താൽപര്യത്തെ കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇപ്പോൾ ഇതാ കാസിനി ബഹിരാകാശ പേടകത്തിൽ നിന്നും കിട്ടിയ പുതിയ വിവരങ്ങൾ ഇവരെ കൂടുതൽ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ഭൂമിക്കു പുറത്ത് ആദ്യമായി ഏകകോശജീവികളെ കണ്ടെത്താൻ കഴിയുന്നത് ഇവിടെയായിരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
     1789 ആഗസ്റ്റ് 28നാണ് ഫ്രെഡറിക് വില്യം ഹെർഷൽ ആദ്യമായി എൻസിലാഡസിനെ കണ്ടെത്തുന്നത്. അദ്ദേഹം തന്നെ നിർമ്മിച്ച 1.2മീറ്റർ ദൂരദർശിനിയിലൂടെ അദ്ദേഹം ആദ്യമായി നിരീക്ഷിച്ച് കണ്ടെത്തിയ ബഹിരാകാശ വസ്തുവാണ് എൻസിലാഡസ്. അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു ഇത്. യഥാർത്ഥത്തിൽ അദ്ദേഹം ഇതിനെ 1787ൽ തന്നെ കണ്ടിരുന്നുവെങ്കിലും അന്നുപയോഗിച്ചിരുന്ന 16.5സെ.മീ. ദൂരദർശിനി ഉപയോഗിച്ച് ഇത് ശനിയുടെ ഒരു ഉപഗ്രഹമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല. 
     പിന്നീട് വോയേജർ ദൗത്യം മുതൽ നിരവധി പേടകങ്ങളിലൂടെയും ദൂരദർശിനികളിലൂടെയും എൻസിലാഡസിനെ കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ അതിന്റെ മുകളിലുള്ള കൗതുകം വർദ്ധിച്ചു വരാൻ തുടങ്ങി. വെറും 505കി.മീറ്റർ മാത്രമാണ് ഇതിന്റെ വ്യാസം. നമ്മുടെ ചന്ദ്രന്റെ വ്യാസത്തിന്റെ ഏഴിലൊന്നു മാത്രം! പക്ഷെ ചന്ദ്രനിൽ നിന്നു വ്യത്യസ്തമായി ഇത് വലിയൊരു ജലകുംഭമാണ്. പുറത്തുള്ള ഘനീഭവിച്ച മഞ്ഞുകട്ടകൾക്കു താഴെ 10കി.മീറ്റർ വരെ ആഴമുള്ള സമുദ്രങ്ങളാണ് ഈ കുഞ്ഞൻഗോളത്തിലുള്ളത്. എൻസിലാഡസിന്റെ ദക്ഷിണാർദ്ധഗോളം ഈ സമുദ്രങ്ങളെ കൊണ്ട് പൂരിതമാണ് എന്നാണ് കരുതപ്പെടുന്നത്.
     2005ൽ തന്നെ കാസ്സിനി അയച്ചു തന്ന ചിത്രങ്ങളിൽ നിന്ന് അവിടെ ദ്രവരൂപത്തിലുള്ള ജലം ഉണ്ടെന്ന് ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നു. പിന്നീട് അവിടെ വലിയതോതിലുള്ള ജലൽശേഖരമുണ്ടാവാമെന്നതിനുള്ള തെളിവുകളും ലഭിച്ചു. പുതിയ തെളിവുകൾ ഇത് കൂടുതൽ ഉറപ്പിക്കുകയും ജലത്തിന്റെ അളവ് മുമ്പ് കരുതിയിരുന്നതിനെക്കാൾ കൂടുതലായിരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. എൻസിലാഡസിനടുത്തു കൂടെ കാസിനി കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പ്രവേഗവ്യതിയാനമാണ് ശാസ്ത്രജ്ഞരെ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഇതുവരെയായി 19 പ്രാവശ്യമാണ് കാസിനി എൻസിലാഡസിനു സമീപത്തുകൂടി കടന്നു പോയത്.
     30മുതൽ 40വരെ കി.മീറ്റർ വരെ കനമുള്ള ഐസ്‌കട്ടളാൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ഈ ജലശേഖരത്തിൽ അടങ്ങിയിരിക്കുന്ന ജീവന്റെ ഏകകോശരൂപങ്ങളെ കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ നമ്മെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക